കോഴിക്കോട്: പോലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ നോട്ടീസ് നൽകി വിട്ടയച്ചു. ഒന്നര മണിക്കൂർ ചൊദ്യം ചെയ്തതിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.
പോലീസ് ആവശ്യപ്പെടുന്ന സമയത്തൊക്കെ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് സുബ്രഹ്മണ്യനെ വിട്ടയത്. അദ്ദേഹത്തിന്റെ ഫോണും പോലീസ് പിടിച്ചെടുത്തു. പോലീസ് നാടകം കളിക്കുന്നുവെന്നും അയ്യപ്പന്റെ സ്വർണം കട്ടവർക്കെതിരെ യുഡിഎഫ് നടത്തുന്ന പോരാട്ടത്തിൽ പതിനായിരങ്ങൾ ഒപ്പം നിൽക്കുമെന്നും സുബ്രഹ്മണ്യൻ പ്രതികരിച്ചു.
കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട. പുറത്തുവന്ന രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്ന് ക്യാപ്ചർ ചെയ്തതാണ്. ആദ്യം ഇട്ട ഫോട്ടോ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു. ഫോൺ പോലീസ് വാങ്ങിവച്ചുവെന്നും സുബ്രഹ്മണ്യൻ കൂട്ടിച്ചേർത്തു.
സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ചേവായൂർ പോലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. സുബ്രഹ്മണ്യനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചിരുന്നു.
ശബരിമല സ്വർണക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിർമിത ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെന്ന ആരോപണത്തിലാണ് കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യാന് വിളിപ്പിച്ചിരുന്നെങ്കിലും സുബ്രഹ്മണ്യൻ ഹാജരായിരുന്നില്ല. പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ചേവായൂർ പോലീസ് വീട്ടിലെത്തിയാണ് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്.